തിരുവനന്തപുരം: ബ്ലാക്ക് ഡ്രാഗൺ എന്നു വിളിപ്പേരുള്ള മാരക മയക്കുമരുന്നായ ബ്ലാക്ക് ടാർ ഹെറോയിനുമായി പശ്ചിമ ബംഗാൾ സ്വദേശി തിരുവനന്തപുരം എക്സൈസിന്റെ പിടിയിലായി.
പശ്ചിമ ബംഗാൾ ഇലക്ഷൻ കഴിഞ്ഞു തിരികെ കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ മയക്കുമരുന്നു കൊണ്ടുവന്നു വിൽപ്പന നടത്തുന്നതായി രഹസ്യവിവരം കിട്ടിയതനുസരിച്ച് തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. ശ്യാംകുമാറും സംഘവും പാർട്ടിയും എയർപോർട്ട് - കൊച്ചുതോപ്പ് ഭാഗത്തു നടത്തിയ പരിശോധനയിലാണു പശ്ചിമ ബംഗാൾ മാൾട്ട സ്വദേശിയും കൊച്ചുതോപ്പ് നഗറിൽ താമസക്കാരനുമായ പ്രശാന്ത് മണ്ഡൽ (34) അറസ്റ്റിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന 19.015 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സന്തോഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) നവാസ്, ഷിജി, പ്രിവന്റീവ് ഡ്രൈഡ് ഓഫീസർമാരായ ജ്യോതിലാൽ, ഷൈജു, ബിജു, സിവിൽ എക്സൈസ് ഓഫീസർ അരുൺ മോഹൻ, വുമൺ സിവിൽ എക്സൈസ് ഓഫീസർ പ്രിജിത, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ഡ്രൈവർ രാജേഷ് കുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.